October 28, 2009

ജീവിതത്തിന്റെ ഉത്തരം


(അറിവിന്റെ പാഠപുസ്തകത്തിനും തിരിച്ചറിവിന്റെ ജീവിതത്തിനുമിടയിൽ‌പ്പെട്ടു പകച്ചവർക്ക്)


നീന്തിപോയവർക്ക്
പിന്നാലെ
മുങ്ങിയും പൊങ്ങിയും
ആറ്കടന്ന്
ഏഴിലെത്തി
വീണുപോയവരപ്പറ്റി
വിഷമിച്ചും
വീഴാത്തതിൽ
ആശ്വസിച്ചും
പുതുക്കക്കാരോട്
പുഞ്ചിരിച്ചും
പതിവുപോലെ
പിൻബഞ്ചിനറ്റത്ത്
ചുറ്റിലും
തുള്ളിച്ചാടുമൊച്ചകൾ
‘വരുന്നുണ്ടോ മാഷ് ’
ജനാലയ്ക്കു
വെളിയിലോടുന്ന കണ്ണുകൾ
“വരണൊണ്ടെടാ സണ്ണീ-
യെന്ന് പ്രകാശന്റ്
അറിയിപ്പുയരും നേരം
ഒച്ചകളടങ്ങുന്നു”
കട്ടിക്കണ്ണട തുളച്ച്
നാലുചുവരും
ചുറ്റിയെത്തുന്ന ഗൌരവം
‘ക്ലാസ്സ് ടീച്ചെറെ’ന്ന്
ഒറ്റവാക്കിൽ പരിചയം
രണ്ടു നാലുപദേശം
നന്നായ് പഠിക്കേണം
ഒച്ചകളടക്കേണം
തർക്കുത്തരം താന്തോന്നിത്തം
ഉച്ചയ്ക്കു ശേഷം
ഒളിച്ചോടുന്ന കൌശലം
ഒക്കെയും കണ്ണിൽ‌പ്പെട്ടാൽ
കൈവെള്ള ചുവന്നീടും
പാഠപുസ്തകത്തിന്റെ
ആദ്യതാൾ മറിഞ്ഞപ്പോൾ
പിന്നയുമുപദേശം
ഇക്കുറി നൂറ്റാണ്ടുകൾക്കു-
പിന്നിൽ നിന്നൊരച്ഛൻകണ്ട-
രാമായണം,ലക്ഷ്മണോപദേശം
തിളങ്ങും കീരീടങ്ങൾ
ഉയർന്ന ചെങ്കോലുകൾ
കൈവിട്ട സിംഹാസനം
വെട്ടിപിടിയ്ക്കൻ
തിളയ്ക്കുമനുജന്റെ-
യവിവേകം തകർത്ത്-
തണുപ്പിച്ച് ഉത്തമപുരുഷൻ
തീർത്ത ആത്മീയ സാമ്രാജ്യങ്ങൾ
കഥയോടവേ
ചക്ഷു: ശ്രവണനിഴഞ്ഞെത്തി
അർത്ഥമെന്തെന്ന് മാഷ്
അർദ്ധശങ്കയിൽ ഞങ്ങൾ
‘കണ്ണിനുള്ളിൽ
കാ‍തൊളിപ്പിച്ചവൻ,സർപ്പം
പാമ്പെന്ന് ഭാഷാഭേദം
പറയാമോ ഇനിമറ്റൊരു
പര്യായായം’
കാതിനുള്ളിൽ
കല്ലുവച്ചപോൽ
നിശബ്ദതയിഴയുന്നു
അതിൻപത്തി ചവിട്ടിക്കൊണ്ടു-
യർന്നിവൻ പിൻബഞ്ചിൽ
‘വത്സ സൌമിത്രാ’യെന്ന
വാത്സല്യം മാഷിൻമുഖം
പറയാനാംഗ്യം
‘അച്ഛനെന്നിവൻ’
പൊട്ടിച്ചിരിയിൽചിതറി ക്ലാസ്സിൻ-
നിശബ്ദ സ്ഫടികപാത്രം
‘അച്ഛനെന്നോ...?’
ചുവന്നു കട്ടിക്കണ്ണടയാകെ
അതേയെന്നാവർത്തിക്കുന്നു
നിഷ്ക്കളങ്കം സൌമ്യോദാരം
2
അരിവാങ്ങാൻ
റേഷൻകടയിൽ
തിരക്കുള്ള വരിയിൽ
തള്ളിക്കേറേ
‘പാമ്പിന്റെ മോനേ’-
പിന്നിൽ പോയിനിൽക്കടാ-
യെന്ന് പറഞ്ഞ്ചിരിച്ചവർ
‘പാമ്പിന്റെ വീടേതാന്ന്’
വഴിപോക്കരോടാവർത്തിച്ച്
പാതിരാനേരം
വീട്ടിലച്ഛനെകൊണ്ടാക്കുവോർ
മഴയിൽ
അനുജത്തി
പനിവെട്ടവേ
ആശുപത്രിപ്പടി കേറി-
കേറി ശ്വാസംകിട്ടാതമ്മ
പിടയ്ക്കുമ്പോൾ
പറയുന്നാരക്കയൊ
പാമ്പിന്റെ പെണ്ണല്ലയോ
അവനാ ഷാപ്പിൽക്കാണ്ണും
ഇഴഞ്ഞേ വീട്ടിൽപോകൂ
3
ചൂണ്ടുവിരൽ
ചുണ്ടിൽചേർത്ത്
നിശബ്ദത വരയ്ക്കുന്ന
മാഷിന്റെ മാന്ത്രികം
എന്തൊരു മഹാശ്ചര്യം
‘വന്നുകയറും മുൻപേ
ധിക്കാരം കൊള്ളാ’മെന്ന്
വായുവിൽപുളയുന്നു
ചൂരൽപാമ്പിന്റെ
ശിൽക്കാരങ്ങൾ
പാമ്പിന്റെ പര്യയായം
അച്ഛനെന്നുറപ്പിച്ച
ഭാവമേ മുഖമാകെ
പടർത്താനാകുന്നുള്ളൂ
നൊന്തുകരായാൻ
മറന്നുപോയ്
ചോരപൊട്ടിയ
കണങ്കാലു
തുടയ്ക്കാനാകുന്നില്ല
അപ്പൊഴും
ഉള്ളിൽ നീറിനിൽക്കു-
ന്നൊരു ചോദ്യം
പാമ്പിൻ മകന്
അച്ഛൻ
പാമ്പിൻ പര്യായാംതെറ്റോ

October 20, 2009

കോഴി

ഇറച്ചിക്കോഴികളെന്ന
പരസ്യബോർഡ്
വെയിലിൽ
തിളച്ച്പൊള്ളുന്നതും
നോക്കി
അന്നംകൊത്തിതിന്നും
ചിറകുരുമിച്ചിരിച്ചും
ദാ ഇപ്പോൾ
റോഡിലൂടെനടന്നുമറഞ്ഞ
പുള്ളിക്കുപ്പായമിട്ട
നഴ്സറിക്കുട്ടികളെപ്പോലെ
ഞങ്ങളും
കലപിലകൂട്ടും
ഇടയ്ക്കിടയ്ക്ക്
ഒരാൾ വീതം
കൂടുതുറന്ന്
കൂകിവിളിച്ച്
സ്വാതന്ത്ര്യമാഘോഷിച്ച്
ഇറങ്ങിപോകും
അവർക്കുപിന്നാലെ
മരക്കുറ്റിയിൽ
വീണുതെറിച്ച
ചുവന്ന
പൊട്ടുകളെ ചുമന്ന്
ഈച്ചകളും
അപ്പൊഴും
പ്രണയത്തിന്റെ
അങ്കവാലുയർത്തുന്ന
പൂവനെക്കണ്ട്
അന്നത്തിൽ
‘റ’ വരയ്ക്കുന്നുണ്ടൊരു
പിട
മുട്ടയിടാൻവെമ്പുന്നെന്ന്
അടക്കംപരയുന്നുണ്ട്
മറ്റൊരുത്തി
മണ്ണുകീറി
ഇരപിടിക്കും വിധം
വിവരിക്കുന്നുണ്ടൊരു
മുത്തശ്ശൻ
കുറുക്കനെപറ്റിച്ച
കഥപറഞ്ഞ്
വീമ്പിളക്കുന്നുണ്ട്
കൂടില്ലാതെ
പണ്ട് മേഞ്ഞവൾ
അങ്ങനെ
കൊക്കരക്കോയുടെ
കൂട്ടിനുള്ളിൽ
തൂവലാൽ
ഉത്സവം കൊട്ടുന്നു
ഞങ്ങൾ
വിലയുറച്ചാൽ
കഴുത്തറ്റൊടുങ്ങുമെന്ന-
റിയാഞ്ഞിട്ടല്ല
എങ്കിലും
സങ്കടപ്പെട്ട് തുലയ്ക്കാൻ
വയ്യൊരു നിമിഷവും
ഇത്തിരി ഇത്തിരിയേയുള്ളൂജീവിതം

October 15, 2009

മീൻകുരുക്ക്

പിരിയാൻനേരംവാടിയ-
മുല്ലപൂവിൻചിരിയാൽ മുടി-
ചുറ്റിക്കെട്ടിവച്ചവൾചൊല്ലി
അരുത് ഈവഴിക്കിനിവന്നേ-
യ്ക്കരുത് ഇനിമേല്നമ്മൾ-
രണ്ടപരിചിതർമാത്രം
ഉള്ളുടക്കിയോ രാവിൽക്കണ്ട-
നക്ഷത്രങ്ങളെണ്ണുവാനിയെത്ര
രാവുകൾ ശേഷിക്കുന്നു
കോർക്കുവാനാകാത്തതയേ-
തുപൂവുണ്ടെന്നോർത്തുഞാൻ തലയാട്ടി-
മനയ്ക്കൽതിരിച്ചെത്തി
ജാതിതെറ്റിക്കെട്ടാനാവുമോ-
പാരമ്പര്യജാതകംതിരുത്തു-
വതെന്തൊരുമഹാപാപം
വലിച്ചാൽപൊട്ടുന്നൊരു -
താലിയെന്തിനുപെണ്ണേ-
കരാർക്കുരുക്കിൽ കുറുകുന്നത-
വൌട്ടോഫാഷൻ പൊന്നേ
കണ്ണടച്ചുറങ്ങാത്ത മീനുകൾ
കിനാവലക്കണ്ണിയിൽ
കുരുങ്ങുന്നതോർത്തു ഞാനിരിക്കവേ
നാവിലൂറുന്നുണ്ട് നീതന്നമീനിൻരുചി
പാകംനിൻകണ്ണീരുപ്പ്,യെനിക്കുകൌതുകമെരി1
പട്ടുവാങ്ങണംപുത്തൻപെണ്ണിന്
തിരക്കുക്കുള്ളപട്ടണം കുടുംബക്കാർ
വാടകക്കാറിൽച്ചുറ്റേ
നിന്നെഞാനോർമിച്ചല്ലോ ആദ്യമായ്-
നിക്കായിവാങ്ങിയ കരുതലെൻ
ബുദ്ധിയെന്നറിഞ്ഞല്ലോ
ഇനി വേളിക്കുരണ്ടുനാൾ -കറക്കം
മതിയാക്കെന്നച്ഛന്റെയുപദേശം
അപ്പൊഴും കാതോർത്തുഞാൻ നിൻസ്വരം
മതിൽതുളച്ചെത്തുന്നനാദബ്രഹ്മം
ഇന്നാണ് വേളി-വീട്ടക്കംപൊട്ടി-
ച്ചിരിയിൽമുഴങ്ങുമ്പോൾ
മനയ്ക്കപ്പുറമവർണ്ണർക്കഴുക്കു-
കളയാൻ വെട്ടിയകുളത്തിൽ നീ
പരിശുദ്ധയായ്, കൺതുറന്നുറങ്ങുന്ന
മീനായ്ത്തുടിച്ചെന്നോ....?
കറയായ്തീർന്നോരഴുക്കിൽ
കാൽവഴുതി കതിർമണ്ഡപമേറുന്നു ഞാൻ.
(മനോജ്കുറൂരിന്റെ മത്സ്യമെന്ന കവിതയോട് കടപ്പാട്)
1. എരിവ്


October 12, 2009

എനിക്ക് മരിക്കാൻപേടിയാണ്

എനിക്ക് മരിക്കാൻപേടിയാണ്
ജീവിതത്തെ ഞാനൊരിക്കലും
സ്നേഹിക്കാതിരുന്നിട്ടുകൂടി
എനിക്കു മരിക്കാൻപേടിയാണ്
അച്ഛനെന്നെ ശപിച്ചിട്ടേയുള്ളൂ
പെങ്ങൾ വെറുത്തിട്ടേയുള്ളൂ
കാമുകി കുരുക്കിൽനിന്നെന്ന
കുരുക്കിലേയ്ക്ക് കുരുക്കിയിട്ടേയുള്ളൂ
അമ്മ അമ്മ അമ്മ അമ്മ
നിങ്ങളുടെ അമ്മയെപ്പോലെ
അമ്മയുണ്ടായ നാൾമുതൽക്കുള്ള അമ്മയെപ്പോലെ
മകനുവേണ്ടി കരഞ്ഞു കരഞ്ഞു പ്രാർത്ഥിച്ചിട്ടേയുള്ളൂ
പിരിഞ്ഞ കൂട്ടുകാരിപ്പോളെവിടയാകാം
പോകുമ്പോൾ ഒരുചിരി തരാതെപോയവർ
എല്ലാവരും എല്ലാവരും എന്നോട്
നിശബ്ദമായ് മരിക്കാൻ പറയുന്നു
എനിക്കവരെ എന്തിഷ്ട്ടമാണെന്നോ
അവരുടെ വാക്കുകളെനിക്ക് എന്തുമതിപ്പാണെന്നോ
എന്നിട്ടും എനിക്ക് മരിക്കാൻപേടിയാണ്
ഞാൻ മരിച്ചാൽ എന്റെഅച്ഛൻ
പിന്നെആരെ ശപിക്കുമെന്ന്
അച്ഛൻ തല്ലിപൊട്ടിച്ച തുടയിലെ തഴമ്പുനോക്കി
ഞാനാശ്വസിക്കും
എന്റെ പെങ്ങൾ
എന്റെ കാമുകി
എന്റെ എന്റെ എന്റെ അമ്മ
എന്റെ കൂട്ടുകാർ
ഞാൻ മരിച്ചാൽ
അവരാരെ വെറുക്കും
ആരെ കുരുക്കും
ആർക്കുവേണ്ടി പ്രാർത്ഥിക്കും
ആരെപിരിയും
അതുകൊണ്ട് അവർക്കുവേണ്ടി ഞാൻ ജീവിക്കുന്നെന്ന്
പ്രഖ്യാപിക്കുന്നു
എനിക്കു മരിക്കാൻപേടിയാണെന്നത്
മറച്ചുവയ്ക്കുന്നു.