March 28, 2010

കാലവർഷം

പെരുവിരൽ
കനംവച്ച
മഴയുടെ
താളം
മുറിച്ച്
പ്യൂൺ ഗോപാലേട്ടൻ
മണിയിൽ
ഇടിവെട്ടിക്കും.
ചോറ്റുപാത്രവും
പുസ്തക
സഞ്ചിയുമെടുത്ത്
കൂട്ടുകാരന്റെ
കുടയിൽ കയറാൻ
മത്സരം.
പകുതി
നനയുമ്പോൾ
ചെളിക്കാലുകളുടെ
വേഗതയ്ക്ക്
വീട്ടുമുറ്റത്ത്
ബ്രേക്ക്.
ഒരു വാഴയിലയും
കുടയാകുമെന്ന്
പറഞ്ഞ്
അമ്മ ശാസിക്കും.
ഒരിഴ തോർത്ത്
ചുക്കുകാപ്പി
മഴ തന്ന
വിസ്മയങ്ങൾ
2
പിന്നൊരു മഴയത്ത്
മിഴിയുടഞ്ഞ്
തുളുമ്പാതെ
മിന്നലുകളാൽ
വെന്ത്
ഒരു വാഴയിലയും
കുടയാകുമെന്നോർക്കാതെ
പഴയ
സാരിക്കുരുക്കിൽ
ജീവിതക്കനലു-
തീർത്തമ്മ പോകവേ
മഴ തന്നതൊക്കെയും
ഉടഞ്ഞയുൾനോവുകൾ
*2008 ലെ സംസ്കൃത സർവകലാശാല യുവജനോത്സവത്തിൽ ഒന്നാം-സമ്മാനാർഹമായ കവിത.

4 comments:

Shaju Joseph said...

മിന്നലുകളാൽ
വെന്ത്
ഒരു വാഴയിലയും
കുടയാകുമെന്നോർക്കാതെ..


നല്ല വരികൾ!

Junaiths said...

മഴ,എത്ര നനഞ്ഞാലും നനച്ചാലും പെയ്താലും തീരാത്ത മഴ..

തണല്‍ said...

നനയുന്നു..

Pranavam Ravikumar said...

Nanvarnna Ninavukal!!!!