October 28, 2009

ജീവിതത്തിന്റെ ഉത്തരം


(അറിവിന്റെ പാഠപുസ്തകത്തിനും തിരിച്ചറിവിന്റെ ജീവിതത്തിനുമിടയിൽ‌പ്പെട്ടു പകച്ചവർക്ക്)


നീന്തിപോയവർക്ക്
പിന്നാലെ
മുങ്ങിയും പൊങ്ങിയും
ആറ്കടന്ന്
ഏഴിലെത്തി
വീണുപോയവരപ്പറ്റി
വിഷമിച്ചും
വീഴാത്തതിൽ
ആശ്വസിച്ചും
പുതുക്കക്കാരോട്
പുഞ്ചിരിച്ചും
പതിവുപോലെ
പിൻബഞ്ചിനറ്റത്ത്
ചുറ്റിലും
തുള്ളിച്ചാടുമൊച്ചകൾ
‘വരുന്നുണ്ടോ മാഷ് ’
ജനാലയ്ക്കു
വെളിയിലോടുന്ന കണ്ണുകൾ
“വരണൊണ്ടെടാ സണ്ണീ-
യെന്ന് പ്രകാശന്റ്
അറിയിപ്പുയരും നേരം
ഒച്ചകളടങ്ങുന്നു”
കട്ടിക്കണ്ണട തുളച്ച്
നാലുചുവരും
ചുറ്റിയെത്തുന്ന ഗൌരവം
‘ക്ലാസ്സ് ടീച്ചെറെ’ന്ന്
ഒറ്റവാക്കിൽ പരിചയം
രണ്ടു നാലുപദേശം
നന്നായ് പഠിക്കേണം
ഒച്ചകളടക്കേണം
തർക്കുത്തരം താന്തോന്നിത്തം
ഉച്ചയ്ക്കു ശേഷം
ഒളിച്ചോടുന്ന കൌശലം
ഒക്കെയും കണ്ണിൽ‌പ്പെട്ടാൽ
കൈവെള്ള ചുവന്നീടും
പാഠപുസ്തകത്തിന്റെ
ആദ്യതാൾ മറിഞ്ഞപ്പോൾ
പിന്നയുമുപദേശം
ഇക്കുറി നൂറ്റാണ്ടുകൾക്കു-
പിന്നിൽ നിന്നൊരച്ഛൻകണ്ട-
രാമായണം,ലക്ഷ്മണോപദേശം
തിളങ്ങും കീരീടങ്ങൾ
ഉയർന്ന ചെങ്കോലുകൾ
കൈവിട്ട സിംഹാസനം
വെട്ടിപിടിയ്ക്കൻ
തിളയ്ക്കുമനുജന്റെ-
യവിവേകം തകർത്ത്-
തണുപ്പിച്ച് ഉത്തമപുരുഷൻ
തീർത്ത ആത്മീയ സാമ്രാജ്യങ്ങൾ
കഥയോടവേ
ചക്ഷു: ശ്രവണനിഴഞ്ഞെത്തി
അർത്ഥമെന്തെന്ന് മാഷ്
അർദ്ധശങ്കയിൽ ഞങ്ങൾ
‘കണ്ണിനുള്ളിൽ
കാ‍തൊളിപ്പിച്ചവൻ,സർപ്പം
പാമ്പെന്ന് ഭാഷാഭേദം
പറയാമോ ഇനിമറ്റൊരു
പര്യായായം’
കാതിനുള്ളിൽ
കല്ലുവച്ചപോൽ
നിശബ്ദതയിഴയുന്നു
അതിൻപത്തി ചവിട്ടിക്കൊണ്ടു-
യർന്നിവൻ പിൻബഞ്ചിൽ
‘വത്സ സൌമിത്രാ’യെന്ന
വാത്സല്യം മാഷിൻമുഖം
പറയാനാംഗ്യം
‘അച്ഛനെന്നിവൻ’
പൊട്ടിച്ചിരിയിൽചിതറി ക്ലാസ്സിൻ-
നിശബ്ദ സ്ഫടികപാത്രം
‘അച്ഛനെന്നോ...?’
ചുവന്നു കട്ടിക്കണ്ണടയാകെ
അതേയെന്നാവർത്തിക്കുന്നു
നിഷ്ക്കളങ്കം സൌമ്യോദാരം
2
അരിവാങ്ങാൻ
റേഷൻകടയിൽ
തിരക്കുള്ള വരിയിൽ
തള്ളിക്കേറേ
‘പാമ്പിന്റെ മോനേ’-
പിന്നിൽ പോയിനിൽക്കടാ-
യെന്ന് പറഞ്ഞ്ചിരിച്ചവർ
‘പാമ്പിന്റെ വീടേതാന്ന്’
വഴിപോക്കരോടാവർത്തിച്ച്
പാതിരാനേരം
വീട്ടിലച്ഛനെകൊണ്ടാക്കുവോർ
മഴയിൽ
അനുജത്തി
പനിവെട്ടവേ
ആശുപത്രിപ്പടി കേറി-
കേറി ശ്വാസംകിട്ടാതമ്മ
പിടയ്ക്കുമ്പോൾ
പറയുന്നാരക്കയൊ
പാമ്പിന്റെ പെണ്ണല്ലയോ
അവനാ ഷാപ്പിൽക്കാണ്ണും
ഇഴഞ്ഞേ വീട്ടിൽപോകൂ
3
ചൂണ്ടുവിരൽ
ചുണ്ടിൽചേർത്ത്
നിശബ്ദത വരയ്ക്കുന്ന
മാഷിന്റെ മാന്ത്രികം
എന്തൊരു മഹാശ്ചര്യം
‘വന്നുകയറും മുൻപേ
ധിക്കാരം കൊള്ളാ’മെന്ന്
വായുവിൽപുളയുന്നു
ചൂരൽപാമ്പിന്റെ
ശിൽക്കാരങ്ങൾ
പാമ്പിന്റെ പര്യയായം
അച്ഛനെന്നുറപ്പിച്ച
ഭാവമേ മുഖമാകെ
പടർത്താനാകുന്നുള്ളൂ
നൊന്തുകരായാൻ
മറന്നുപോയ്
ചോരപൊട്ടിയ
കണങ്കാലു
തുടയ്ക്കാനാകുന്നില്ല
അപ്പൊഴും
ഉള്ളിൽ നീറിനിൽക്കു-
ന്നൊരു ചോദ്യം
പാമ്പിൻ മകന്
അച്ഛൻ
പാമ്പിൻ പര്യായാംതെറ്റോ

3 comments:

രഞ്ജിത് വിശ്വം I ranji said...

ഹരീഷേ എനിക്കീ കവിത മനസ്സിലായി. ഇഷ്ടപ്പെടുകയും ചെയ്തു.

ഹരീഷ് കീഴാറൂർ said...

നന്ദി
രഞ്ജിത്ത് മാഷേ. ഇതൊരു പഴയ കവിതയാണ്,ആഖ്യാനവും.

Karthik V.R. said...

nannaayittund maasheeeeeee